തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. ഈ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിനാണ് പരിസമാപ്തിയാകുക. സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം അടക്കമുള്ള വിവാദ വിഷയങ്ങൾ ഈ സമ്മേളന കാലയളവിൽ ചർച്ചയായി.
14-ാം കേരള നിയമസഭയുടെ 22-ാം സമ്മേളനമാണ് ഇന്ന് അവസാനിക്കുക. സ്പീക്കറെ നീക്കണമെന്ന പ്രമേയം, സിഎജി റിപ്പോർട്ട് തുടങ്ങിയ വിവാദ വിഷയങ്ങൾ ഈ സമ്മേളന കാലയളവിൽ ചർച്ചയ്‌ക്ക് വന്നു. സർക്കാരിനെതിരായ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി. കിഫ്ബി വായ്പകൾ ഭരണഘടന വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് പ്രതിപക്ഷം സഭയിൽ ചർച്ച വിഷയമാക്കി. എന്നാൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തി കാട്ടി ഭരണപക്ഷം ചെറുത്തു നിന്നു.
സ്വർണ കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസിലെ പ്രതികളുമായി സ്പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും ഈ സമ്മേളന കാലയളവിൽ ചർച്ച ചെയ്തു. അന്വഷണ ഏജൻസികളുടെ വഴിവിട്ട നീക്കങ്ങൾക്ക് പ്രതിപക്ഷവും കൂട്ട് നിൽക്കുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു. സ്പീക്കറെ നീക്കണമെന്ന പ്രമേയം വോട്ടിനിടാതെ തന്നെ സഭ തള്ളി. സിഎജി റിപ്പോർട്ട് ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയ്‌ക്ക് ക്ലീൻ ചിറ്റ് നൽകിയതും ഈ സമ്മേളന കാലയളവിൽ തന്നെയാണ്.
സർക്കരിനെതിരേയുള്ള വിവാദ വിഷയങ്ങൾ പ്രതിപക്ഷത്തിന് ഫലപ്രദമായി സഭയിൽ ഉന്നയിക്കാൻ സാധിച്ചോ എന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയർന്നു വരുന്നുണ്ട്. ഈ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളന ദിവസമായ ഇന്ന് തുടർ ഭരണമെന്ന ലക്ഷ്യംവെച്ച് ഒരു കൂട്ടരും ഭരണം പിടിച്ചെടുക്കുമെന്ന ആത്മ വിശ്വാസത്തോടെ മറ്റൊരു കൂട്ടരും പടിയിറങ്ങുകയാണ്.
Comments