കോഴിക്കോട്: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. കളമശേരിയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയപ്പോൾ മാവൂർ യുഡിഎഫ് നിലനിർത്തി.
കളമശ്ശേരി 37-ാം വാർഡിലാണ് എൽഡിഎഫ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ 64 വോട്ടുകൾക്കാണ് വിജയിച്ചത്. ലീഗിന്റെ സിറ്റിംഗ് സീറ്റിലാണ് എൽഡിഎഫ് അപ്രതീക്ഷിത ജയം സ്വന്തമാക്കിയത്. വിമതന്റെ സാന്നിദ്ധ്യം കോൺഗ്രസിന് തിരിച്ചടിയായി.
മാവൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡാണ് യുഡിഎഫ് നിലനിർത്തിയത്. 21 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി വസന്തിയുടെ വിജയം. ആകെ 18 സീറ്റുള്ള പഞ്ചായത്തിൽ ആർഎംപി പിന്തുണയോടെ നിലവിൽ യുഡിഎഫ് ഭരണമാണ്. നേരത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് തെരെഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പതിനൊന്നാം വാർഡിലെ വിജയം പ്രതീക്ഷിച്ചതെന്ന് താത്തൂർ പൊയിൽ യുഎഡിഫ് സ്ഥാനാർഥി കെ.സി വാസന്തി പ്രതികരിച്ചു. രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി. ഇനിയും ജനങ്ങൾക്കൊപ്പം ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ചുമതലകൾ പാർട്ടി തീരുമാനിക്കുമെന്നും കെ.സി വാസന്തി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ ഇടതുപക്ഷത്തിന് വിജയം. ഇടത് സ്ഥാനാർത്ഥി രോഹിത് എം. പിള്ളയാണ് കോൺഗ്രസിലെ കെ. വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. എൽഡിഎഫിന് 13ഉം ബിജെപിക്ക് 6ഉം യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.
തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ.രാമനാഥൻ 1009 വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ തവണ 179 സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫിന്റെ വിജയം.
Comments