ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം നടത്തിയ സംഭവത്തിൽ ട്രാക്ടറുകളുടെ ഉടമകളെ പിടികൂടാൻ ഡൽഹി പോലീസ്. അനുവദിച്ച പാതയിൽ നിന്നും മാറി നഗരത്തിൽ പ്രവേശിച്ച ട്രാക്ടറുകളുടെ നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാക്ടർ ഉടമകൾക്ക് നോട്ടീസ് അയയ്ക്കുമെന്ന് ഡൽഹി പോലീസ് അഡീഷണൽ കമ്മീഷണർ ബി.കെ സിംഗ് പറഞ്ഞു.
ഇതിനോടകം അൻപതോളം ട്രാക്ടർ ഉടമകൾക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടാണ് ഇവരുടെ മേൽവിലാസം പോലീസ് ശേഖരിച്ചത്. നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം ഡൽഹിയിലെത്തി അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ട്രാക്ടറുകളുടെ നമ്പരുകൾ കണ്ടെത്തുക. അയ്യായിരത്തിലധികം വീഡിയോകളും ചിത്രങ്ങളും ജനങ്ങളിൽ നിന്ന് ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
അക്രമികളെ കണ്ടെത്താൻ മൊബൈൽ ഫോണിൽ പകർത്തിയതുൾപ്പെടെയുളള ദൃശ്യങ്ങൾ കൈമാറണമെന്ന് പോലീസ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ദൃശ്യങ്ങൾ കൈമാറിയത്. ഇത് കൂടാതെ ഡൽഹി ട്രാഫിക് പോലീസിന്റെ കൈവശമുളള ദൃശ്യങ്ങളും ദേശീയപാതാ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും മുൻസിപ്പൽ കോർപ്പറേഷന്റെയും റസിഡന്റ് അസോസിയേഷനുകളുടെയും കൈവശമുളള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Comments