ന്യൂയോർക്ക് : മ്യാൻമറിലെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച സൈനിക നടപടികളെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസാണ് മ്യാൻമറിലെ സംഭവങ്ങളെ വിമർശിച്ചത്. നിലവിലെ ഭരണാധികാരികളായ ആംഗ് സാൻ സൂ കി, പ്രസിഡന്റ് യൂ വിൻ മിന്റ് അടക്കം നിരവധി രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും സൈന്യം തടവിലാ ക്കിയതിനെ സഭ വിമർശിച്ചു.
സൈനിക നേതൃത്വം മ്യാൻമറിലെ ജനങ്ങളെ ബഹുമാനിക്കണം. ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാനും തയ്യാറാകണം. തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അഭിലാഷങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
നേതാക്കളെ സൈന്യം തടവിലാക്കിയതിനെ ഗുട്ടാറസ് പ്രത്യേകം പരാമർശിച്ചു. അതീവ ഗുരുതരമായ പ്രവൃത്തിയാണ് സൈന്യം നടത്തിയിരിക്കുന്നതെന്നും ഗുട്ടാറസ് പറഞ്ഞു. അതീവ ആശങ്കയാണ് സഭ രേഖപ്പെടുത്തിയത്. തികഞ്ഞ ജനാധിപത്യ രാജ്യമായ മ്യാൻമറിലെ സംവിധാനം അട്ടിമറിച്ചത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഗുട്ടാറസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Comments