ന്യൂഡൽഹി: ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന്റെ പേരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിനെ അറസ്റ്റ് ചെയ്തത് സംസ്ഥാന സർക്കാരിന്റെ പ്രീണന നയത്തിന് തെളിവാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റമാണ് അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
മത നിയമങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനമായ രീതിയിലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സമീപനം ജനാധിപത്യ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ആർക്ക് വേണ്ടിയാണ് കേരളാ പൊലീസ് ഇത്തരം പ്രീണന നയം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കം തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റുകയാണ് സർക്കാരും ഇടത് പക്ഷവും. ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Comments