കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിനെയും ഭാര്യയേയും മൂന്ന് മക്കളെയുമാണ് സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്. കേസ് സിബിഐയ്ക്ക് കൈമാറി നാലു മാസങ്ങൾക്ക് ശേഷമാണ് നടപടി.
കഴിഞ്ഞ സെപ്തംബർ 22 നാണ് കേസ് സബിഐയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടു പോകുകയായിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികൾക്കായി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികൾ ഹാജരായതോടെ ഇവരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.
അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് പിന്നീട് പ്രതികളെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികൾ ജയിലിൽ കഴിയുന്നതിനിടെയാണ് സിബിഐ കസ്റ്റഡിയിൽ വാങ്ങുന്നത്.
രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസിന്റെ പേരിൽ നടന്നിരിക്കുന്നത്. പ്രതികളുടെ പേരിൽ 130 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മാത്രമാണ് ഇതുവരെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
Comments