ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിമാരുമായി അദ്ദേഹം ഇന്ന് ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ചമോലി ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ഉത്തരാഖണ്ഡിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ദുരന്തത്തെ അതിജീവിക്കാൻ സംസ്ഥാനത്തോടൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അവ മുൻകൂട്ടി മനസിലാക്കാനായി ശാസ്ത്രീയ പഠനങ്ങൾ നടത്തുമെന്നും ദുരന്തങ്ങളിൽ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്താരാഖണ്ഡിന് എല്ലാവിധ പിന്തുണയും നൽകിയ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിയ്ക്കും എംപിമാർ നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം ഉണ്ടാകുന്നത്. ദുരന്തത്തിൽ 26 പേർ മരണമടഞ്ഞു. 200 ൽ അധികം പേരെ കാണാതായിട്ടുണ്ട്. നിരവധി പേർ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സൈന്യവും ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
Comments