കോട്ടയം: മുന്നാക്ക സംവരണത്തിൽ സംസ്ഥാന സർക്കാരിന് എൻഎസ്എസിന്റെ രൂക്ഷവിമർശനം. അർഹരായ മുന്നാക്ക സമുദായാംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയതെന്ന് എൻഎസ്എസ് ആരോപിച്ചു. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയ്ക്ക് പുറമെ ഉപഹർജി നൽകിയെന്നും എൻഎസ്എസ് അറിയിച്ചു.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സംവരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നിരിക്കെ, മുന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണത്തിലെ പ്രയോജനം ലഭ്യമാകുന്നില്ല എന്നാണ് ആരോപണം. മുന്നാക്ക സമുദായ പട്ടിക കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻപ് സമർപ്പിച്ച ഹർജിക്കൊപ്പം എൻഎസ്എസ് ഉപഹർജി നൽകിയത്.
മുന്നാക്ക സമുദായാംഗങ്ങളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം നേടാൻ കഴിയാത്ത അവസ്ഥയുമുണ്ട്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ആർക്കൊക്കെ സംവരണത്തിന് അർഹതയുണ്ടെന്ന് കണ്ടെത്താൻ കഴിയൂവെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
Comments