ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന അക്രമങ്ങൾക്ക് ശേഷം ഡൽഹി പോലീസിനെ വെല്ലുവിളിച്ച് പിടികിട്ടാപുള്ളി ലഖാ സിദ്ധാന. ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിൽ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് ലഖാ സിദ്ധാന. ഫെബ്രുവരി 23ന് പഞ്ചാബിലെ ബതിന്ദയിൽ നടക്കുന്ന റാലിയിൽ കൂടുതൽ യുവാക്കൾ പങ്കെടുക്കണമെന്ന ആഹ്വാനവുമായാണ് ലഖാ സിദ്ധാന എത്തിയിരിക്കുന്നത്. ചെങ്കോട്ട സംഘർഷം സംബന്ധിച്ച് പോലീസ് തിരയുന്ന ഗുണ്ടാ തലവനാണ് ഇയാൾ.
യുവാക്കളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിയ്ക്കെതിരെ തക്കതായ മറുപടി നൽകണമെന്ന് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പഞ്ചാബിൽ ജനുവരി 23ന് നടക്കുന്ന പ്രക്ഷോഭത്തിൽ രാജ്യത്തിന്റെ വിവിധ സ്ഥങ്ങളിലുള്ള യുവാക്കളോട് പങ്കെടുക്കാനാണ് സിദ്ധാന വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. വീഡിയോയുടെ ഉറവിടത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പഞ്ചാബി താരം ദീപ് സിദ്ധുവിന് പുറമെ ലഖാ സിദ്ധാനയ്ക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സിംഗു അതിർത്തിയിൽ നടത്തിയ പ്രതിഷേധത്തെ സിദ്ധാനയാണ് നയിച്ചിരുന്നത്. സംഭവത്തിൽ നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാൾ ഒളിവിലാണ്.
ചെങ്കോട്ടയിലെ സംഘർഷത്തിന് നേതൃത്വം നൽകിയ നടൻ ദീപ് സിദ്ധു അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 13 ദിവസത്തെ ഒളിവിന് ശേഷമായിരുന്നു ദീപ് സിദ്ധുവിന്റെ അറസ്റ്റ്. ചെങ്കോട്ടയിൽ സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം ഖാലിസ്താൻ പതാക ഉയർത്തിയതും വിവാദമായിരുന്നു.
Comments