ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ഏകപക്ഷീയമായി ദൃശ്യങ്ങൾ പുറത്തുവിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാൻഡർതല ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. 2020 ജൂണിൽ ഇരു സൈന്യങ്ങളും നേർക്കുനേർ വന്നപ്പോഴുള്ള ദൃശ്യങ്ങളാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമം വഴി ഇന്നലെ വൈകിട്ടോടെ പുറത്തുവിട്ടത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻസ് ആർമ്മിയുടെ ചെറുത്ത് നിൽപ്പ് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യയാണ് അതിക്രമിച്ച് കയറിയതെന്ന തരത്തിൽ തെറ്റിദ്ധാരണ പരത്താനാണ് ചൈനീസ് ശ്രമം. ഇന്ത്യയുമായുള്ള തർക്കത്തിൽ നാല് സൈനികരുടെ ജീവൻ നഷ്ടമായെന്ന വിവരം പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ചൈനയുടെ പുതിയ നീക്കം.
ഇന്ത്യ ചൈന പത്താം വട്ട കമാൻഡർ തല ചർച്ച മോൾഡോയിൽ പുരോഗമിക്കുകയാണ്. ലഡാക്കിലെ സൈനിക പിന്മാറ്റങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. ഒൻപതാവട്ട ചർച്ചയിലെ ധാരണ പ്രകാരമുള്ള സൈനിക പിന്മാറ്റം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് ചർച്ച നടത്താൻ തീരുമാനമായത്.
Comments