കോട്ടയം: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാനും ഭാര്യയ്ക്കും ദാരുണാന്ത്യം. ചെന്നൈയിൽ വച്ചാണ് മരണം. കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി വർഗീസ്, ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ എന്നിവരാണ് മരിച്ചത്. മകൻ അരുൺ ചെന്നൈ അപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മകൾ ആഷ്ലി ഭക്ഷണം കഴിച്ചിരുന്നില്ല. വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചയുമാണ് മരിച്ചത്. മകളാണ് ഇവരെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്.
ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാൻ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും മനപ്പൂർവ്വം ഭക്ഷണത്തിൽ വിഷം കലർത്തിയോ എന്നതാണ് ഉയരുന്ന സംശയം.
മകൻ അരുണിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. പൂർണമായും സുഖം പ്രാപിച്ച ശേഷം ഇയാളുടെ മൊഴി എടുക്കും. ഇതോടെ സംഭവത്തിലെ സത്യം പുറത്തുവരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Comments