സിംഗപ്പൂർ: സിംഗപ്പൂരിൽ വിചിത്ര മത്സ്യത്തെ ചത്ത് തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തി. സിംഗപ്പൂരിലെ ഒരു അണക്കെട്ടിന്റെ തീരത്താണ് വിചിത്ര മത്സ്യത്തിന്റെ മൃതശരീരം അടിഞ്ഞത്. നീണ്ട കൂർത്ത താടിയെല്ലുകളും ബലമേറിയ പല്ലുകളുമായി ഒറ്റനോട്ടത്തിൽ മുതലയെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് മത്സ്യമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അഴുകി തുടങ്ങിയ രീതിയിലാണ് ശരീരം തീരത്തടിഞ്ഞത്.
അലിഗേറ്റർ ഗാർ എന്നറിയപ്പെടുന്ന ഒരിനം മത്സ്യമാണിത്. സമുദ്രത്തിലെ മറ്റ് ജീവികളെ വേട്ടയാടി പിടികൂടുന്നതിൽ വിദഗ്ധരാണ് അലിഗേറ്റർ ഗാറുകൾ. തെക്കൻ അമേരിക്കയിൽ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. അവിടെ നിന്നും 17,515 കിലോമീറ്ററുകൾ സഞ്ചരിച്ച് സിംഗപ്പൂരിൽ എങ്ങനെയിവ എത്തിയെന്നത് ഗവേഷകരെ ആശ്ചര്യപ്പെടുത്തുന്നു. അണക്കെട്ടിൽ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളാണ് മത്സ്യത്തെ ആദ്യം കാണുന്നത്.
മത്സ്യത്തിന്റെ വായ തുറന്ന രീതിയിലായിരുന്നു. അമേരിക്കയിൽ ഇവയുടെ മാംസത്തിന് ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ മുട്ടകളിൽ അടങ്ങിയിരിക്കുന്ന വിഷാംശം മനുഷ്യർക്ക് നല്ലതല്ല. വളർച്ച എത്തുന്നതിന് മുൻപ് ആരെങ്കിലും മത്സ്യത്തെ വാങ്ങി വീട്ടിൽ വളർത്തിയതാകാമെന്നാണ് വിലയിരുത്തൽ. പൂർണവളർച്ചയെത്തിപ്പോൾ ഇവയെ അണക്കെട്ടിൽ ഉപേക്ഷിച്ചതാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Comments