വാഷിംഗ്ടൺ: അമേരിക്ക കൊറോണ വൈറസ് ബാധയിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായാണ് മഹാമാരിയെ ജോ ബൈഡൻ വിശേഷിപ്പിച്ചത്. തുടർന്ന് വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡൻ മെഴുകിതിരികൾ കത്തിച്ച് മരണപ്പെട്ടവർക്കായി ആദരാഞ്ജലി അർപ്പിച്ചു. ബൈഡനും ഭാര്യക്കും പുറമേ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭർത്താവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കുടുംബങ്ങളും ചടങ്ങിലെത്തി.
‘ഒരു രാജ്യമെന്ന നിലയിൽ ഇത്തരം ക്രൂരമായ വിധിയുടെ വിളയാട്ടവുമായി പൊരുത്തപ്പെടാനാകുന്നില്ല. നാം ദു:ഖത്തെ കടിച്ചമർത്തിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കൊറോണയിൽ നമ്മെ വിട്ടുപിരിഞ്ഞവരെ ഇന്ന് നാം ഓർക്കുക. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി നിൽക്കണം.’ബൈഡൻ അനുസ്മരണ സന്ദേശമായി പറഞ്ഞു. 1972ൽ കാറപകടത്തിൽ തന്റെ കുടുംബം മരണപ്പെട്ടതും ഓർമ്മിച്ചുകൊണ്ടാണ് ബൈഡൻ ജനങ്ങളെ ആശ്വസിപ്പിച്ചത്.
ആകെ അഞ്ചു ലക്ഷം പേരാണ് കൊറോണ വൈറസ് ബാധയിൽ അമേരിക്കയിൽ മാത്രം മരണപ്പെട്ടത്. ലോകത്തെ ഏറ്റവുമധികം പേർ മരിച്ചത് അമേരിക്കയിലാണ്. ആകെ 2കോടി 81 ലക്ഷം പേരെയാണ് അമേരിക്കയിൽ കൊറോണ ബാധിച്ചത്. ഇതും നിലവിലെ ഏറ്റവും വലിയ രോഗബാധാ നിരക്കാണ്.
Comments