ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അനുമതി. ഇമ്രാൻ ഖാന്റെ ശ്രീലങ്കൻ യാത്രയിലാണ് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ചൊവ്വാഴ്ചയാണ് രണ്ട് ദിവത്തെ സന്ദർശനത്തിന് ഇമ്രാൻ ഖാൻ ശ്രീലങ്കയിലേക്ക് പോകുന്നത്.
2019ൽ അമേരിക്കയിലേക്കും സൗദിയിലേക്കുമുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയുടെ ഭാഗമായി പാകിസ്താന്റെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നു. എന്നാൽ അന്ന് പാകിസ്താൻ വ്യോമപാത നൽകാൻ തയ്യാറായില്ല. ഇന്ത്യയും പാകിസ്താനും തമ്മിൽ നിരന്തരമായി കലഹത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പോലും ഇന്ത്യ സൗമ്യമായി പ്രതികരിച്ചെന്നതാണ് പ്രത്യേകത.
ജമ്മു കശ്മീർ വിഷയത്തിൽ അടക്കം ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ കടുത്ത നിലപാടിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. അതേസമയം തീവ്രവാദ വിഷയത്തിൽ പാകിസ്താനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
ശ്രീലങ്കൻ യാത്രയിൽ പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാൻ ഖാനെ അനുഗമിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ സന്ദർശനത്തിന്റെ ഭാഗമായി പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. ശ്രീലങ്ക പ്രസിഡന്റ് ഗോതബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ എന്നിവരുമായി ഇമ്രാൻ ഖാൻ ചർച്ചകൾ നടത്തും.
Comments