ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 13-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ഷി ജിൻ പിംഗ് പങ്കെടുക്കും. ഈ വർഷം അവസാനമാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ലഡാക്ക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻ പിംഗും വേദി പങ്കിടുന്നത്.
2020ൽ റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷാങ്ഹായി ഉച്ചകോടിയിലും ഇരുരാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. കൊറോണ മഹാമാരിയ്ക്കിടയിലും നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് സംബന്ധിച്ച ചർച്ചകൾ നടക്കും. ഇതിന് പുറമെ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.
ഈ വർഷത്തെ അവസാന ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് ചൈന പിന്തുണ അറിയിച്ചിരുന്നു. ഈ വർഷത്തെ ബ്രിക്‌സ് മീറ്റിംഗുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വെൻബിൻ അറിയിച്ചു.
ലോകരാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണം. അതിനായി സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണ്. ബ്രിക്‌സ് വിപുലീകരിക്കുന്നതിനും ഇന്ത്യയുമായും മറ്റ് അംഗങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കാനും തങ്ങൾ തയ്യാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്.
Comments