റായ്പൂർ: മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നൽകിയ പൈലറ്റിന്റെ പണി പോയി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഔദ്യോഗിക ഹെലികോപ്ടറായ എഡബ്ല്യൂ 109 പവർ എലൈറ്റാണ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് വിട്ടുകൊടുത്തത്. ഹെലികോപ്ടറിൽ നിന്നുള്ള വധുവിന്റേയും വരന്റേയും ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
പെെലറ്റ് യോഗേശ്വർ സായിയെയാണ് സിവിൽ ഏവിയേഷൻ വകുപ്പിലെ അധികൃതർ പിരിച്ചുവിട്ടത്. യോഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരൻ. പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ഹെലികോപ്ടർ വേണമെന്ന ആവശ്യം വരൻ യോഗേശ്വറിനെ അറിയിച്ചു. ആഗ്രഹം സാധിച്ചുനൽകാമെന്ന ഉറപ്പ് കൊടുത്ത യോഗേശ്വർ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിൽ ഫോട്ടോഷൂട്ട് നടത്താൻ അനുവദിക്കുകയായിരുന്നു.
ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഉന്നതരുടെ അനുമതിയുണ്ടെന്ന് കാണിച്ച് അവരെ ഹെലികോപ്ടറിനുള്ളിലേക്ക് കൊണ്ടുപോയതും യേഗേശ്വറായിരുന്നു. വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തന്നെ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
യോഗേശ്വറാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെയാണ് അയാൾക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകളെ യോഗേശ്വർ ഔദ്യോഗിക വാഹനത്തിൽ പ്രവേശിപ്പിച്ചു. സിവിൽ ഏവിയേഷൻ വകുപ്പ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments