മട്ടന്നൂർ : മട്ടന്നൂർ മേഖലയിൽ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് കവർച്ചാ സംഘം. ഏളന്നൂർ അയ്യപ്പ ക്ഷേത്രം, വെളിയമ്പ്ര കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കവർച്ച നടന്നു. ഏളന്നൂർ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ട് സ്വർണത്താലിയും പണവും കവർന്നു.
കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്തിന്റെ രണ്ട് താലിയും ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരവും തകർത്താണ് മോഷണം നടത്തിയത്. രാവിലെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനെത്തിയ പൂജാരിയാണ് ക്ഷേത്രത്തിൽ കവർച്ചനടന്നത് അറിയുന്നത്. ഏളന്നൂർ അയ്യപ്പ ക്ഷേത്രത്തിൽനിന്ന് 30,000 രൂപയോളം നഷ്ടമുണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആറുമാസം മുമ്പ് റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നിരുന്നു.
ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസിന്റെ വാതിൽ തകർക്കാനും ശ്രമമുണ്ടായി. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ആഴ്ച കല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. സ്വർണപ്പതക്കവും പണവുമാണ് മോഷണംപോയത്.
Comments