ബംഗളൂരു: മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ രാജ്യത്ത് ഏറ്റവും അധികം കൊറോണ രോഗികളുള്ള സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് പുതിയ കൊറോണ ക്ലസ്റ്ററുകളും രൂപപ്പെടുകയാണ്. പത്ത് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു നഗരത്തിലെ പാർപ്പിട സമുച്ചയം സീൽ ചെയ്തു. ഫെബ്രുവരി 15നും 22നും ഇടയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബംഗളൂരു മുൻസിപ്പൽ കമ്മീഷണർ എൻ മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.
പാർപ്പിട സമുച്ചയത്തിലെ ഒൻപത് ബ്ലോക്കുകളായി 1500 താമസക്കാരുണ്ട്. ഇതിൽ ആറ് ബ്ലോക്കുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായും മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു. ഈ മാസം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അപ്പാർട്ട്മെന്റ് കോംപ്ലക്സാണിത്. 113 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മറ്റൊരു പാർപ്പിട സമുച്ചയവും അടച്ച് പൂട്ടിയിരുന്നു. കൂടാതെ നഗരത്തിലെ ഒരു നഴ്സിങ് കോളേജിലും കൊറോണ ക്ലസ്റ്റർ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കൊറോണ പ്രതിരോധ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് വ്യാപനം വർദ്ധിക്കുന്നതെന്ന് മുൻസിപ്പൽ കമ്മീഷണർ പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിൽ ഉൾപ്പെടെ ജനങ്ങൾ വീഴ്ച വരുത്തിയാൽ ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments