കൊല്ലം : 16.35 ലക്ഷം മുടക്കി വാങ്ങിയ ഹൈടെക് ആംബുലൻസ് മാസങ്ങളായി കട്ടപ്പുറത്താണ്. എംപി ഫണ്ട് ഉപയോഗിച്ച് ജില്ലാ ആശുപത്രിയിലേയ്ക്ക് വാങ്ങിയ ആംബുലൻസാണ് ഏറെ നാളായി ഉപയോഗമില്ലാതെ കിടക്കുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നാണ് നാല് വർഷം മുൻപ് ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചത്.
2017 ൽ ഐസിയു സൗകര്യം ഉൾപ്പെടെയുള്ള ആംബുലൻസിന് 16.35 ലക്ഷം രൂപയാണ് ഫണ്ടിൽ നിന്നും നൽകിയത്. തുടർന്ന് അനുബന്ധ ഉപകരണങ്ങൾക്കായി 3.40 ലക്ഷം രൂപയും മറ്റ് ചെലവുകൾക്കായി 7750 രൂപയും നൽകിയിരുന്നു. ഇതെല്ലാം എംപി ഫണ്ടിൽ നിന്നാണ് ചെലവഴിച്ചത്. എന്നാൽ പണം നൽകിയതല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നും തന്നെ ഉണ്ടായില്ല.
തുടർന്ന് കഴിഞ്ഞ ഒക്ടോബർ 20 നാണ് ആംബുലൻസ് വാങ്ങിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ആംബുലൻസ് ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ എസി ഇതുവരെ ഘടിപ്പിച്ചിട്ടില്ല. ഇവ ഘടിപ്പിക്കുന്നതിന് 4.22 ലക്ഷം രൂപ ഇനിയും ആവശ്യമുണ്ട്. അതുകൊണ്ട് നിലവിൽ ആംബുലൻസ് ആശുപത്രി വളപ്പിൽ ഇട്ടിരിക്കുകയാണ്. പണം ലഭിക്കാനായി സൂപ്രണ്ട് ഡിഎംഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനി എപ്പോൾ ലഭിക്കും എന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
Comments