ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണം നടത്താൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്‌റ്റേഷനിലെത്തി സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിച്ചു. യുവതി സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്.
നിരവധി തവണ യുവതി സ്വർണ്ണം കടത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വർണ്ണം കടത്തിയെന്ന് യുവതി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. അവസാന തവണ യുവതിയുടെ കയ്യിൽ ഒന്നര കിലോ സ്വർണ്ണമാണ് കള്ളക്കടത്ത് സംഘം കൊടുത്തു വിട്ടിരുന്നത്. എന്നാൽ സ്വർണ്ണം വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. സ്വർണമോ പകരം പണമോ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ സംഘം കടത്തിക്കൊണ്ടുപോയത്.
സ്വർണ്ണക്കടത്ത് സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മാന്നാർ സ്വദേശിയായ ബിന്ദുവിനെ അജ്ഞാത സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. കമ്പിവടികളും വടിവാളുമായി 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടികൊണ്ടു പോകുകയായിരുന്നു. പിന്നീട് യുവതിയെ പാലക്കാട് വടക്കഞ്ചേരി റോഡിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു.
Comments