ന്യൂഡൽഹി : കരസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. തദ്ദേശീയമായി നിർമ്മിച്ച മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക്ക് 1- എ ടാങ്കുകൾ സ്വന്തമാക്കാൻ കരസേനയ്ക്ക് മന്ത്രാലയം അനുമതി നൽകി. ആറായിരം കോടി രൂപയൂടെ ടാങ്കുകൾ സ്വന്തമാക്കാനുള്ള അനുമതിയാണ് കരസേനയ്ക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി അർജുൻ മാർക്ക് 1- എ ടാങ്കുകൾ കരസേനയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ടാങ്കുകൾ സ്വന്തമാക്കാനുള്ള നിർദ്ദേശം കരസേന പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചത്.
ടാങ്കുകൾക്കായി സമർപ്പിച്ച നിർദ്ദേശം വിലയിരുത്താൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും കരസേന മേധാവി മേജർ ജനറൽ എം.എം നരവനെയുടെയും സാന്നിദ്ധ്യത്തിൽ ഡിഫൻസ് അക്വസിഷൻ കൗൺസിൽ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് നിർദ്ദേശം മന്ത്രാലയം അംഗീകരിച്ചത്. ഇതോടെ ടാങ്കുകൾ വേഗത്തിൽ സ്വന്തമാക്കാനുള്ള നടപടികൾ കരസേന ആരംഭിച്ചു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മികച്ച പ്രഹര ശേഷിയുള്ള അർജുൻ മാർക്ക്-1 ടാങ്കുകൾ നിർമ്മിച്ചത്.
Comments