കൊല്ലം: കുളത്തൂപ്പുഴ മുപ്പതിപ്പാലത്തിന് സമീപത്ത് നിന്നും പാകിസ്താൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. വെടിയുണ്ടകൾ കണ്ടെത്തി ഒരുവർഷം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല. 2020 ഫെബ്രുവരി 22ന് വഴിയാത്രക്കാരായ രണ്ട് യുവാക്കളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്.
പതിനാല് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. അതിൽ 12 എണ്ണമാണ് പാകിസ്താൻ നിർമ്മിതമെന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തോടൊപ്പം കൊച്ചിയിൽ നിന്നും എൻഐഎയുടെ പ്രത്യേക സംഘം, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കേസ് ലോക്കൽ പോലീസിൽ നിന്നും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഏറ്റെടുത്തു.
വെടിയുണ്ടകൾ കണ്ടെടുത്ത് ഒരു വർഷം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. സംസ്ഥാനതീവ്രവാദ വിരുദ്ധ സ്‌ക്വാഡും കൊല്ലം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും നേതൃത്വം നൽകുന്ന സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
Comments