അടൂർ: മതതീവ്രവാദവുമായി സന്ധിയില്ലാതെ പോരാടുമെന്ന് എം.പി ബിനോയ് വിശ്വം. ഇടതുപക്ഷം എല്ലാ മതതീവ്രവാദത്തേയും എതിർത്ത് തോൽപ്പിക്കുമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. എൽഡിഎഫിന്റെ വികസന വിജയയാത്രയിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കിയാണ് ഇടതുപക്ഷ പാർട്ടികൾ പലസ്ഥലത്തും മത്സരിക്കുന്നത്. ഇത്തരം ധാരണകളും രഹസ്യബന്ധങ്ങളും നിലനിൽക്കെയാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോട്ട് വേണ്ട എന്ന പറയുന്നതല്ല രാഷ്ട്രീയ ഭാഷ. എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല എന്നാണ് വിജയരാഘവൻ പറഞ്ഞത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി ധാരണയുണ്ടാക്കിയിരുന്നു എന്നാണ് വെൽഫെയർ പാർട്ടി നേതാക്കൾ പറയുന്നത്. ഇവരുമായി നേരത്തെ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Comments