ന്യൂഡൽഹി: വാട്ട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച സേവന നയ വ്യവസ്ഥകൾ അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയില്ല. അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഇൻആക്ടീവ് പട്ടികയിൽ ഉൾപ്പെടുത്തി മാറ്റി നിർത്തും. പുതിയ സേവന നയ വ്യവസ്ഥകൾ അംഗീകരിച്ചാൽ സേവനങ്ങൾ വീണ്ടും ലഭ്യമാകുമെന്നാണ് വാട്ട്സ് ആപ്പ് അറിയിച്ചു. സന്ദേശങ്ങൾ ലഭിച്ചില്ലെങ്കിലും ഉപയോക്താക്കൾക്ക് ഏതാനും ആഴ്ച്ചക്കാലത്തേക്ക് വീഡിയോ വോയ്സ് കോൾ സേവനങ്ങൾ ലഭിക്കുന്നതായിരിക്കും.
അതേസമയം ഉപയോക്താവ് നയ വ്യവസ്ഥകൾ അംഗീകരിക്കാതെ അക്കൗണ്ട് 120 ദിവസം ഇൻആക്ടീവ് ആയി കിടന്നാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യും. ജനുവരി മാസത്തിലാണ് വാട്ട്സ്ആപ്പ് പുതിയ പോളിസി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങൾ കൈമാറുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്ന നിയമം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഉപയോക്താക്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും വാണിജ്യ സ്ഥാപനങ്ങൾക്ക് പേയ്മെന്റ് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് സേവന നയം പരിഷ്ക്കരിച്ചതെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആഗോള തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പോളിസി നടപ്പിലാക്കുന്നത് ഫെബ്രുവരിയിൽ നിന്നും മെയ് മാസത്തിലേക്ക് നീട്ടിവെച്ചത്.
Comments