ബംഗളൂരു : ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഓഗസ്റ്റ് 11 ന് ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കലാപത്തിന്റെ വിശദമായ കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്. കലാപത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനകൾ നടന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
2020 ഓഗസ്റ്റ് 11 നാണ് ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി കലാപം നടന്നത്. എംഎൽഎ അഖണ്ഡ ശ്രീനിവാസയുടെ ബന്ധു നവീൻ മതവിദ്വേഷ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചുവെന്നാരോപിച്ചായിരുന്നു എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ആക്രമണം.
എസ്ഡിപിഐ പ്രവർത്തകനായ ഫിറോസ് പാഷയാണ് ആക്രമണത്തിലെ സുത്രധാരനെന്ന എൻഐഎ കണ്ടെത്തി. മുഹമ്മദ് ഷെരീഫ്, മുസാമിൽ പാഷ ഉൾപ്പെടെയുള്ള എസ്ഡിപിഐ പ്രവർത്തകരുമായാണ് ഇയാൾ സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയത്. ശ്രീകൃഷ്ണ ജന്മാഷ്ടമിയായ ഓഗസ്റ്റ് 11 എന്ന ദിവസം തെരഞ്ഞെടുത്തതും അതിന് വേണ്ടിയായിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
തുടർന്ന് ഓഗസ്റ്റ് 11 വൈകീട്ട് ഫീറോസ് പാഷ ഹിന്ദു മതവിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഹിന്ദുമതത്തിലെ ദൈവങ്ങളെ നിന്ദിച്ചുകൊണ്ട് പോസ്റ്റാണ് ഫിറോസ് പങ്കുവെച്ചത്. ഇതിൽ എംഎൽഎയുടെ ബന്ധുവായ നവീനിനെ ടാഗ് ചെയ്തിരുന്നു.
ഇതിന് മറുപടിയായാണ് മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള കാർട്ടൂൺ ചിത്രം നവീൻ പങ്കുവെച്ചത്. ഇത് പ്രതീക്ഷിച്ചിരുന്ന എസ്ഡിപിഐ പ്രവർത്തകർ എംഎൽഎ ശ്രീനിവാസ മൂർത്തിയുടെ വീടിന് മുന്നിൽ ചെന്ന് സംഘർഷം നടത്തുകയായിരുന്നു. സംസ്ഥാന വ്യാപകമായാണ് എസ്ഡിപിഐ സംഘർഷം നടത്തിയത്. ഡിജെ ഹളളി കെജി ഹള്ളി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനിലും അക്രമികൾ കലാപം നടത്തിയിരുന്നു. സംഘർഷത്തിൽ 4 പേർ കൊല്ലപ്പെട്ടു. നിരവധി പേലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments