ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയാണ് സംഭവത്തിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത്. ജലാറ്റിൻ സ്റ്റിക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
ആറു പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃതമായി ശേഖരിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽപെട്ടവരുടെ ശരീരങ്ങൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ചിതറിപ്പോയതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമിതമായി ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഫെബ്രുവരി ഏഴിന് ഈ ക്വാറിയുടെ പ്രവർത്തനം വിലക്കിയതാണെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന താക്കീതോടെയാണ് ക്വാറിയുടെ പ്രവർത്തനം തുടരാൻ അനുമതി നൽകിയത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Comments