ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അരലക്ഷത്തിലേറെ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി. കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ സാംഗ്ഷനിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 53-ാം യോഗത്തിലാണ് 56,368 പുതിയ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയത്. 11 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ചെലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് 73 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 43 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഇതുവരെ 1.1 കോടി വീടുകൾക്കാണ് അനുമതി ലഭിച്ചത്.
കൊറോണ മഹാമാരിയ്ക്കിടെ ചേരുന്ന മൂന്നാമത് സിഎസ്എംസി യോഗമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ നഗര മേഖലകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വീടുകൾ ഉറപ്പാക്കാനാണ് ഭവന നിർമ്മാണ-നഗര കാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.
Comments