ന്യൂഡൽഹി: ഗുജറത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് ബിജെപിയുടെ ശക്തി കേന്ദ്രമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
പല സീറ്റുകളിലും കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായി. ചിലയിടങ്ങളിൽ അവർ മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കുമെല്ലാം പിന്തള്ളപ്പെട്ടു. വെറും 44 സീറ്റുകളിൽ ഒതുക്കിയതിലൂടെ ആത്മപരിശോധന നടത്തണമെന്ന സന്ദേശമാണ് ജനങ്ങൾ കോൺഗ്രസിന് നൽകിയിരിക്കുന്നത്. എന്നാൽ 85 ശതമാനത്തിലേറെ സീറ്റുകളും സ്വന്തമാക്കിയ ബിജെപിയുടെ ഭരണവും ആശയങ്ങളും ജനങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തെയും കൊറോണയെ കൈകാര്യം ചെയ്ത രീതിയെയും ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, ലേയിലെയും ലഡാക്കിലെയും ഹൈദരാബാദിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഫലവും മികച്ചതാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Comments