ജിറാഫിനെ കൊന്ന് ഹൃദയത്തിന്റെ ചിത്രമെടുത്ത് വാലന്റൈൻസ് ഡേ സമ്മാനം എന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ വിമർശനമുയരുന്നു . ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ 32 കാരി മെരിലിസ് ഫാൻഡെർ മെർവെയാണ് ഈ ക്രൂരകൃത്യം നടത്തിയത്.ഗെയിം പാർക്കിൽ വെച്ച് ജിറാഫിനെ വേട്ടയാടി വീഴ്ത്തി അതിന്റെറ ശരീരം തുരന്ന് ഹൃദയം പുറത്തെടുക്കുകയായിരുന്നു മെരിലിസ്
ജിറാഫിന്റെ ഭീമൻ ഹൃദയം കൈയ്യിലേന്തിയുള്ള ചിത്രത്തിനൊപ്പം പ്രണയ ദിന സമ്മാനം എന്നാണ് മെരിലിസ് കുറിച്ചത് . “ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?” . ജിറാഫിന്റെ തൊലി പരവതാനിയാക്കി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്നും അവർ ഫേസ്ബുക്കിൽ പറയുന്നു.
സൺ സിറ്റി റിസോർട്ടിലേക്ക് പോയ സുഹൃത്താണ് ഗെയിം പാർക്കിൽ ഭീമൻ ജിറാഫിനെ കണ്ടുവെന്ന് സുഹൃത്ത് മെരിലിസിനെയും ഭർത്താവിനെയും വിളിച്ചു പറഞ്ഞത് . ഉടൻ തന്നെ അവിടെയെത്തി ജിറാഫിനെ കൊല്ലുകയായിരുന്നു .
”ഏറ്റവും മികച്ച ഒന്നിന് വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. പ്രായമാകുന്തോറും അവൻ കൂടുതൽ ഇരുണ്ട രൂപത്തിലേക്ക് മാറും. അതിന്റെ തൊലി എനിക്കേറെ ഇഷ്ടമാണ്. ആഫ്രിക്കയിലെ ഏറ്റവും ജനപ്രിയനായ ജീവി കൂടിയാണത്. ദിവസമെണ്ണി കാത്തിരുന്ന ഞാൻ രണ്ടാഴ്ച്ചക്കാലത്തോളം കൊച്ചുകുട്ടിയെ പോലായിരുന്നു. കാര്യം സാധിച്ചതോടെ ഞാൻ വികാരാധീനയായി”. – മെരിലിസ് പറഞ്ഞു.
മെരിലിസിന് ജിറാഫിനെ കൊല്ലാൻ സഹായിച്ചത് ഭർത്താവായിരുന്നു. അതിന് വേണ്ടി അയാൾ 1.5 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വിമർശിച്ച് നിരവധിപേരാണ് കമൻറ് ചെയ്തത്. ‘അങ്ങേയറ്റം ക്രൂരമാണെന്നും കണ്ടു നിൽക്കാൻ കഴിയുന്നില്ലെന്നും’ പലരും പറഞ്ഞു. ഫേസ്ബുക്കിൽ നിന്ന് എന്നെന്നേക്കുമായി മെരിലിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ അധികൃതർക്ക് അപേക്ഷയും നൽകി.
Comments