മുംബൈ : മുകേഷ് അംബാനിയുടെ വീടിന് സമീപം കാറിനുളളിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിൽ പങ്കില്ലെന്ന് അറിയിച്ച് ജെയ്ഷ് ഉൽ ഹിന്ദ്. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്് കഴിഞ്ഞ ദിവസം സന്ദേശം അയച്ചതിന് പിന്നാലെയാണ് ഭീകരസംഘടന ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ജെയ്ഷ് ഉൽ ഹിന്ദിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് സന്ദേശം കൈമാറിയിരിക്കുന്നത് എന്നാണ് സംഘടന പറഞ്ഞത്. ടെലഗ്രാമിലൂടെയാണ് ജെയ്ഷ് ഉൽ ഹിന്ദ് ഇക്കാര്യം അറിയിച്ചത്.
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ട സംഭവത്തിൽ ജെയ്ഷ് ഉൽ ഹിന്ദ് ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നുള്ള വിവരം ഇന്ന് രാവിലെയാണ് അറിഞ്ഞത്. ഈ സന്ദേശം അയച്ച ടെലഗ്രാം അക്കൗണ്ട് തങ്ങൾക്കും ലഭിച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിന് സമീപം നടന്ന സംഭവവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ല. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം അയച്ച അക്കൗണ്ടുമായോ പോസ്റ്ററുമായോ സംഘടനയ്ക്ക് ഒരു പങ്കുമില്ല. അത് വ്യാജ പോസ്റ്ററാണെന്നും ജെയ്ഷ് ഉൽ ഹിന്ദ് സന്ദേശത്തിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക്ക് നിറച്ച് സ്കോർപിയോ കാറാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇത്തവണ സ്ഫോടക വസ്തുക്കൾ യോജിപ്പിച്ചിട്ടില്ല, അടുത്തതവണ ഉറപ്പായും ചെയ്തിരിക്കുമെന്ന കത്തും കാറിനുള്ളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തുടർന്നാണ് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജെയ്ഷ് ഉൽ ഹിന്ദ് രംഗത്തെത്തിയത്. ഇപ്പോൾ നടന്നത് സാമ്പിൾ മാത്രമാണെന്നും ചോദിച്ച പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് വച്ചിട്ടും അന്വേഷണ ഏജൻസികൾക്ക് തങ്ങളെ പിടിക്കാനായില്ലെന്നും ഭീകരസംഘടന അവകാശപ്പെട്ടിരുന്നു. വധിഭീഷണി വന്നതോടെ ശക്തമായ സുരക്ഷയാണ് അംബാനിയുടെ വസതിയിൽ ഏർപ്പെടുത്തിയിരുന്നത്.
Comments