യു.എ.ഇ.യിൽ ഡിസംബർ ഒൻപതിനു വിതരണം ആരംഭിച്ച് 3 മാസത്തിനകമാണ് 60 ലക്ഷത്തിലേറെ ഡോസ് കൊറോണ വാക്സീൻ പൊതുജനങ്ങൾക്ക് നൽകിയത്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് രാജ്യത്തുടനീളം കുത്തിവെപ്പ് നൽകുന്നത്. 2 ആഴ്ചയ്ക്കിടെ മാത്രം 10 ലക്ഷം ഡോസാണ് കുത്തിവച്ചത്. നിലവിൽ 100ൽ 60.82 പേർ വാക്സീൻ എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വയോധികർക്കും ഗുരുതര രോഗമുള്ളവർക്കുമാണ് ഇപ്പോൾ മുൻഗണന നൽകി വരുന്നതെന്നും വൈകാതെ എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ജനസംഖ്യയുടെ പകുതിയിലേറെ പേരും വാക്സീൻ എടുത്തതോടെ കൊറോണ വ്യാപന തോത് കുറഞ്ഞു വരുന്നതായും ഡോ. ഫരീദ സൂചിപ്പിച്ചു.വാക്സീൻ എടുത്തുവെന്നു കരുതി കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ശുചിത്വം ഉറപ്പാക്കുകയും വേണമെന്നും ഫരീദ അൽ ഹൊസാനി വ്യക്തമാക്കി.രാജ്യത്ത് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സീൻ നൽകിവരുന്നത്. സിനോഫാം വാക്സീൻ രാജ്യമാകെ നൽകുന്നത്. ദുബായിൽ ഫൈസർ,ഇന്ത്യയുടെ അസ്ട്ര സെനക്ക എന്നീ വാക്സീനുകളും ലഭ്യമാണ്. റഷ്യയുടെ സ്ഫുട്നിക് 5 വാക്സീനും യുഎഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തി അടിയന്തര ഉപയോഗത്തിന് അനുമതി നേടിയിട്ടുണ്ട്.
Comments