ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ വ്യാഴാഴ്ച ബംഗ്ലാദേശ് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ജയ്ശങ്കർ ബംഗ്ലാദേശിലേക്ക് പോകുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനമായ മാർച്ച് 26 നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ക്ഷണിച്ചതിന് പിന്നാലെ ജയ്ശങ്കറിനെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെൻ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് ജയ്ശങ്കർ ബംഗ്ലാദേശ് സന്ദർശിക്കുന്നത്. രാജ്യത്ത് എത്തുന്ന അദ്ദേഹം മോമെനുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഇന്ത്യൻ പ്രതിനിധി ബംഗ്ലാദേശ് സന്ദർശിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇരു രാജ്യങ്ങളും ചേർന്ന് സംഘടിപ്പിച്ച വെർച്വൽ ഉച്ചകോടിയിൽ ജയ്ശങ്കർ പങ്കെടുത്തിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സന്ദർശിക്കാനൊരുങ്ങുന്ന ആദ്യത്തെ രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.
Comments