കൊച്ചി : മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പുതിയ കെണിയൊരുക്കി പോലീസ്. ഇനി ഊതിയാൽ ശബ്ദം മാത്രമല്ല, ആളുടെ ചിത്രവും വിവരങ്ങളും വരെ ലഭിക്കും. ബ്രീത്ത് അനലൈസർ എന്ന പുതിയ ഉപകരണമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ വേണ്ടി ഇനി പുറത്തിറങ്ങാൻ പോകുന്നത്. ഇത്തരം അനലൈസറുകൾക്കായുള്ള ടെൻഡർ നടപടികൾ തുടരുകയാണ്.
നാല് മെഗാ പിക്സൽ ശേഷിയുള്ള വൈഡ് ആങ്കിൾ ക്യാമറയും, പ്രിന്റ് കളർ ടച്ച് സ്ക്രീനുമൊക്കെ അടങ്ങിയതാണ് ഈ ഉപകരണം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളുകളുടെ പേരു വിവരങ്ങൾ ബ്രീത്ത് അനലൈസറിന്റെ മെമ്മറി കാർഡിൽ തന്നെ സൂക്ഷിക്കാൻ സാധിക്കും. പിന്നീട് ഇത് കമ്പ്യൂട്ടറിലേക്കും മാറ്റാവുന്നതാണ്.
പുതിയ ഉപകരണം വരുന്നതോടെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തീയ്യതി, സമയം, സ്ഥലം, പേര്, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങുന്ന രസീതിയാണ് ലഭിക്കുക. രസീതി ലഭിച്ച് 15 ദിവസത്തിനകം നേരിട്ടോ ഓൺലൈൻ വഴിയോ പിഴ അടയ്ക്കാവുന്നതാണ്.
Comments