തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി നേതൃത്വവും , സജിത മഠത്തിലും ചേര്‍ന്ന് ഫോട്ടോ എഡിറ്ററെന്ന നിലയിൽ തന്റെ വര്‍ക്കുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പ്രതിഷേധിച്ചപ്പോള്‍ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ് കൊടുത്തുവെന്നും ആരോപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് എഎഫ്എഫ്കെ ഫോട്ടോ എഡിറ്ററുടെ പരാതി .
കഴിഞ്ഞ നവംബര്‍ മുതല്‍ ചലച്ചിത്ര അക്കാദമിയില്‍ ഫോട്ടോ എഡിറ്ററായി ജോലി ചെയ്യുന്ന എ ജെ ജോജിയാണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം 25 ന് നല്കിയ പരാതി ഇന്നാണ് ജോജി ഫേസ്ബുക്കിൽ പങ്ക് വച്ചത്. ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും ഐ എഫ് എഫ് കെ സ്റ്റോറീസ് വെബ്സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു നൽകിയത് താനും , ബീനാപോളും ചേർന്നാണെന്നും , എന്നാൽ പ്രസംഗത്തിൽ സജിതാ മഠത്തിൽ അത് അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അവകാശപ്പെട്ടതായും ജോജി പറയുന്നു .
ഫെബ്രുവരി ഏഴിനാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത് .ഫെബ്രുവരി എട്ടിനാണ് സജിത മഠത്തിൽ ഓഫീസിൽ എത്തുന്നത്. ഫോട്ടോ പ്രദർശന ഉൽഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും സജിത മഠത്തിലും ബീനാപോളും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്നാണ് അവകാശപ്പെട്ടത്.
ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ കമലിന്റെയും ജി സി മെമ്പർ സിബി മലയിലിന്റെയും സാന്നിധ്യത്തിൽ സജിത മഠത്തിലിലിനോട് ഈ അസത്യത്തെകുറിച്ച് ചോദിയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായതെന്നും ജോജി പറയുന്നു
ഔദ്യോഗികമായി എറണാകുളത്തേക്കു ക്ഷണം ഉണ്ടായിരുന്നില്ലെങ്കിലും താനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്സിബിഷന്റെയും മറ്റും ഉദ്ഘാടനമായതിനാൽ സ്വന്തം ചിലവിൽ എറണാകുളത്തെത്തി. എന്നാൽ അവിടെ വച്ച് സജിത മഠത്തിൽ തനിക്കെതിരെ സെക്രട്ടറിയ്ക്കു പരാതി നൽകി . ‘ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല, എറണാകുളത്തെ ഉദ്ഘാടന സമയത്തു അവരെ താൻ തുറിച്ചു നോക്കി എന്നുമായിരുന്നു ‘ പരാതിയെന്നും ജോജി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
പരാതി അസത്യമാണെന്നറിഞ്ഞിട്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി.ആ പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതി.ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം വല്ലാതെ മാനസികമായി തളർത്തി.
സ്ത്രീ സംരക്ഷണ നിയമത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി. ഈ ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും ജോജി പറയുന്നു.
Comments