കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി ബിജെപിയും തൃണമൂലും. മുഖ്യമന്ത്രി മമത ബാനർജി മാർച്ച് 11ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മമത നന്ദിഗ്രാമിൽ നിന്നും മത്സരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന കരുത്തനായ സുവേന്ദു അധികാരെയ നേരിടാനാണ് മമത നന്ദിഗ്രാമിലേയ്ക്ക് എത്തുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നാണ് സുവേന്ദു അധികാരി മത്സരിച്ച് വിജയിച്ചത്. 2011 ലെ തെരഞ്ഞെടുപ്പിലും ഇടത് പക്ഷത്തെ തറപറ്റിക്കാൻ തൃണമൂലിന് പിന്തുണ നൽകിയ നന്ദിഗ്രാം ഇനി ആരുടെ ഭാഗത്ത് ചേരുമെന്നാണ് ബംഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെ വൻ ജനപിന്തുണയാണ് നന്ദിഗ്രാമിൽ നിന്നും ബിജെപിയ്ക്ക് ലഭിച്ചത്. ഇത് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. സുവേന്ദു അധികാരിക്ക് ഏറെ ജനപിന്തുണയുള്ള മണ്ഡലം കൂടിയാണ് നന്ദിഗ്രാം. സുവേന്ദു അധികാരിയുടെ പിതാവ് ശിഷിർ അധികാരിയുടെ നിർണ്ണായക സ്വാധീനമാണ് നന്ദിഗ്രാം സമരം വിജയിപ്പിച്ചത്.
Comments