കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. 294 അംഗ നിയമസഭയിൽ 200ൽ കൂടുതൽ സീറ്റുകളുമായി ബിജെപി ഭരണം പിടിക്കുമെന്നും മുഖ്യമന്ത്രി കസേരയിലുള്ള മമതയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ഇനി രാഷ്ട്രീയ കൊലപാതകങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടാകില്ല. കാരണം മെയ് 3ന് ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് തേജസ്വി പറഞ്ഞു. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ബിജെപി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു എന്ന് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷും പ്രതികരിച്ചു. ഘട്ടം ഘട്ടമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
294 അംഗ നിയമസഭയിലേയ്ക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ബംഗാളിൽ 20 തെരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മാർച്ച് 7ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മോദിയുടെ ആദ്യ റാലിയോടെ പാർട്ടിയുടെ പരിബർത്തൻ യാത്ര അവസാനിക്കും. ഈ റാലിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും നിലവിൽ ബിസിസിഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി പങ്കെടുക്കുമോയെന്നാണ് ബംഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
Comments