ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. കശ്മീരിലെ റെയാസി ജില്ലയിലുള്ള ഒളിത്താവളമാണ് സേന തകർത്തത്. ഇവിടെ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം മഹോറിൽ നിന്നും പിടിയിലായ റിയാസ് അഹമ്മദ് എന്ന ഭീകരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സേന അന്വേഷണം ആരംഭിച്ചത്. മഹോറിലെ മക്കീധാറിനും ശിക്കാരി റിഡ്ജിനുമിടയിൽ ഒളിത്താവളമുള്ളതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
അന്വേഷണത്തിൽ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രണ്ട് യുജിബിഎൽ, രണ്ട് എംജിഎൽ, അഞ്ച് ഗ്രനേഡ്, ഒരു ആർപിജി, മൂന്ന് മോർട്ടാർ ബോംബ്, 80 വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ഭീകരരുടെ ഒളിത്താവളവും സേന തകർത്തു. അന്വേഷണത്തിൽ ആയുധങ്ങൾ റാംബാൻ ജില്ലയിലുള്ള ഒരാൾക്ക് കൈമാറാനാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് സേന കണ്ടെത്തി. ആയുധങ്ങൾ രാജ്യത്തെത്തിച്ചത് ലഷ്കർ-ഇ-ത്വെയ്ബ ഭീകരരാണെന്നും തെളിഞ്ഞിരിക്കുകയാണ്.
Comments