പാലക്കാട് : പാലക്കാട് കോൺഗ്രസിലെ കലാപത്തിൽ എ വി ഗോപിനാഥുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം കെപിസിസി തീരുമാനം എടുക്കുമെന്ന് സുധാകരൻ പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും കെപിസിസി തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടി വിടുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
പാർട്ടിയിൽ നിരന്തരം അവഗണിക്കപ്പെടുന്നു എന്ന പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ പാലക്കാട് എത്തിയത്. വർഷങ്ങളായി തന്നെയും ഒപ്പമുള്ളവരേയും പാർട്ടി അവഗണിക്കുകയാണെന്ന പരാതി ഗോപിനാഥ് ഉന്നയിച്ചു. നേതൃമാറ്റം, സ്ഥാനാർത്ഥി പട്ടിക തുടങ്ങിയ പരാതികൾ എല്ലാം ഗോപിനാഥ് സുധാകരനോട് പറഞ്ഞു. ഗോപിനാഥിന്റെ പരാതികൾ ഗൗരവമായി കാണുന്നുവെന്നും കാര്യങ്ങൾ കെപിസിസി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, ഉമ്മൻ ചാണ്ടി എന്നിവരെ ധരിപ്പിച്ച ശേഷം രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ, മറ്റു നടപടികളിലേക്ക് കടക്കുമെന്നും ഗോപിനാഥും പ്രതികരിച്ചു. ഗോപിനാഥന്റെ വസതിയിൽ വച്ച് നടന്ന ചർച്ച രണ്ടു മണിക്കൂർ നീണ്ടുനിന്നു, ഇതിനിടെ ജില്ലയിലെ മുതിർന്ന നേതാക്കളുമായും സുധാകരൻ കൂടിക്കാഴ്ച നടത്തി.
Comments