റോം: വളർത്തു മൃഗങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തി. ഈജിപ്തിലെ ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ബെരണിക് തുറമുഖത്താണ് വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ശ്മശാനം കണ്ടെത്തിയത്. 600ൽപ്പരം പൂച്ചകളേയും നായകളേയും കുരങ്ങുകളേയുമാണ് ശ്മശാനത്തിൽ അടക്കിയിട്ടുള്ളത്. ഓരോ മൃഗങ്ങൾക്കും പ്രത്യേകം കല്ലറയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പല മൃഗത്തിന്റേയും കഴുത്തിൽ വെങ്കലത്തിലും മറ്റും നിർമ്മിച്ച കോളർ ബെൽറ്റുകളും അണിയിച്ചിരുന്നതായി ഗവേഷകർ കണ്ടെത്തി. അതുകൊണ്ടാണ് വീടുകളിൽ വളർത്തിയിരുന്ന മൃഗങ്ങളാണിവയെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. അസുഖം ബാധിച്ച് ചത്ത മൃഗങ്ങൾക്കായി കളിമണ്ണുകൊണ്ട് പ്രത്യേക കൂടുകളും ഒരുക്കിയാണ് ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. നൂറ് വർഷത്തോളം ശ്മശാനം പ്രവർത്തിച്ചെന്നാണ് നിഗമനം.
രണ്ടായിരത്തിൽ അധികം വർഷം പഴക്കമുള്ള ശ്മശാനമാണിത്. 2017ൽ ഇവിടെ നിന്നും ശ്മശാനത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. പൂച്ചകളുടെ മൃതദേഹ അവശിഷ്ടങ്ങളും ലഭിച്ചു. ഇതോടെയാണ് ഈ പ്രദേശം വളർത്തുമൃഗങ്ങളെ അടക്കാൻ ഉപയോഗിച്ച ശ്മശാനം ആകാമെന്ന വിലയിരുത്തലിൽ എത്തിയത്. വേൾഡ് ആർക്കിയോളജി എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്.
Comments