കൊച്ചി: ആന്ധ്രാപ്രദേശിലെ കമ്യൂണിസ്റ്റ് ഭീകര പ്രദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ടു പേർ കൂടി പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ അൻസാർ മുഹമ്മദ്, ഇടുക്കി പണിക്കൻകുടി സ്വദേശിയായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഒരാളെ കഴിഞ്ഞ മാസം വിശാഖപട്ടണത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് രണ്ടു പേർ കൂടി പിടിയിലാകുന്നത്. രാജേഷ് വിശാഖപട്ടണത്ത് കഞ്ചാവ് കൃഷി നടത്തുന്നയാളാണ്. ആന്ധ്രയിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ വിതരണം ചെയ്തിരുന്നത് അൻസാറാണ്. കൗമാരകാലം മുതൽ കഞ്ചാവിനും ലഹരിയ്ക്കും അടിമയാണ് അൻസാർ.
കഴിഞ്ഞ വർഷം നവംബറിൽ എറണാകുളം റൂറൽ പോലീസ് 150 കിലോ കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കേരളത്തിലെ കഞ്ചാവ് വിതരണ ശൃഖലയെ കുറിച്ച് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ആന്ധ്രയിലെ കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങളിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Comments