റെയ്ക്ജാനീസ് : വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ദ്വീപ് രാജ്യമായ ഐസ്ലാന്റ് പ്രകൃതി ദുരന്തത്തിന്റെ ഭീഷണിയിൽ. കഴിഞ്ഞ ഒരാഴ്ചയിൽ 18000 ത്തോളം ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് അഗ്നിപർവ്വത വിസ്ഫോടനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. തലസ്ഥാന നഗരിയായ റെയ്ക്ജാനീസ് ഉൾപ്പെടെ മൗണ്ട് കേയ്ലിർ, മൗണ്ട് ഫാഗ്രഡസ്ജാൽ എന്നീ അഗ്നിപർവതങ്ങളിൽ വരും ദിവസങ്ങളിൽ വിസ്ഫോടനം നടക്കുമെന്നാണ് സൂചന.
നാല് ലക്ഷം ജനങ്ങൾ താമസിക്കുന്ന ഐസ് ലാന്റ് യൂറോപ്പിലെ തന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ്. എന്നാൽ ഏറ്റവുമധികം അഗ്നിപർവ്വത വിസ്ഫോടനം നടക്കുന്നതും ഈ പ്രദേശത്താണ്. മുപ്പതിലധികം അഗ്നിപർവ്വതങ്ങളും 600 ഓളം ഹോട്ട് സ്പ്രിംഗുകളും ഇവിടെയുണ്ട്.
ബുധനാഴ്ച മാത്രം 2500 ഭൂചലനങ്ങളും വ്യാഴാഴ്ച 800 ഓളം ചലനങ്ങളുമാണ് ഉണ്ടായത്. ഫെബ്രുവരി 24 ന് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും കൂടുതൽ. അടുത്ത ദിവസങ്ങളിൽ അഗ്നിപർവ്വത വിസ്ഫോടനം നടക്കാൻ സാധ്യതയുള്ളതിനാൽ ഐസ് ലാന്റിൽ വിമാന യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Comments