കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ധീരജ് കുമാറിനെ സിപിഎം പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി.
കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് ധീരജ് കുമാറിനെ പുറത്താക്കിയത്. കണ്ണൂർ പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ് കുമാർ. ജയരാജന് സീറ്റ് നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ധീരജ് കുമാർ രാജി വെച്ചിരുന്നു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്നായിരുന്നു ധീരജിന്റെ പ്രതികരണം.
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ ജയരാജൻ അനുകൂലികൾ പിജെ ആർമി എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടത്തുന്നത്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ തനിക്ക് വേണ്ടി പോസ്റ്റിട്ടവരെ തള്ളി ജയരാജൻ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ തനിക്ക് വേണ്ടി പോസ്റ്റിടുന്നവർക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നുമാണ് ജയരാജന്റെ മുന്നറിയിപ്പ്.
Comments