തിരുവനന്തപുരം : കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിലും അനധികൃത നിയമനം നടന്നതായി ആരോപണം. വകുപ്പിന് കീഴിലുളള ഐ.സി.പി.എസ് പദ്ധതിയുടെ കീഴില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസുകള്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കാണ് വഴിവിട്ട രീതിയിൽ നിയമനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ച നിയമനം കിട്ടാതിരുന്നവരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അക്കൗണ്ടന്റ്, കൗണ്‍സിലര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി നൂറോളം തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലുളള താല്‍ക്കാലിക നിയമനത്തിനായി 11/10/2019 തിയ്യതിയിലെ 5/4863/2019 നമ്പര്‍ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ വിജ്ഞാപനപ്രകാരമുളള തസ്തികകളിലേയ്ക്ക് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുകയും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ മുതലായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒട്ടുമിക്കയിടങ്ങളിലും ഈ തസ്തികകളില്‍ ഏഴോളം വര്‍ഷങ്ങമായി ജോലി ചെയ്തിരുന്നവരെ തന്നെ തുടര്‍ന്നും നിയമിക്കുകയാണുണ്ടായത്. ഇവരില്‍ ഭൂരിഭാഗം പേരും ആറും ഏഴും വര്‍ഷമായി ഇതേ തസ്തികകളില്‍ ജോലി നോക്കിവന്നിരുന്നവരാണ്.
ഇതുമായി ബന്ധപ്പെട്ട് പരാതിക്കാർ പറയുന്നതിങ്ങനെയാണ്. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇവര്‍ കരാര്‍ കാലാവധിക്കുശേഷവും യാതൊരുവിധ നടപടിക്രമങ്ങളും കൂടാതെ ഏഴ് വര്‍ഷത്തോളമായി തുടര്‍ച്ചയായി ജോലി ചെയ്തുവരികയാണ്. പി.എസ്.സി ജീവനക്കാരുടേതിനു സമാനമായ അവധികളും, ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങളും കൈപ്പറ്റി വന്നിരുന്നതും തങ്ങളെ ജോലിയില്‍ പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ ഇവർ കേസ് നടത്തി. ഇവരെ തന്നെ ഇതേ തസ്തികകളില്‍ വീണ്ടും നിയമിച്ചത്, പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കുകയും കൊറോണ ഭീഷണി രൂക്ഷമായിരുന്ന 2020 ഫെബ്രുവരി മാസത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുക്കുകയും ഇന്റര്‍വ്യൂവിലും സ്കില്‍ ടെസ്റ്റിലും പങ്കെടുക്കുകയും ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളോടു ചെയ്ത അനീതിയാണ്.
ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയും അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷം റാങ്ക് ലിസ്റ്റ് പരസ്യപ്പെടുത്താതെ തെരഞ്ഞെടുത്ത വ്യക്തികളെ രഹസ്യമായി നിയമന വിവരം അറിയിക്കുകയും ചെയ്ത നടപടി മറ്റ് അപേക്ഷകരോടുള്ള കടുത്ത വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന 2021 ഫെബ്രുവരി 26 ന് ശേഷമാണ് തൃശ്ശൂർ ഗവ ഒബ്സർവേഷൻ ഹോം, ചിൽഡ്രൻസ് ഹോം പ്ലസ് ഓഫ് സേഫ്റ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ കൗൺസിലർമാരുടെ നിയമന നടപടികള്‍ നടത്തിയതെന്ന അറിയുവാൻ സാധിച്ചു.
ആറും ഏഴും വര്‍ഷമായി ഇതേ തസ്തികയില്‍ ജോലി ചെയ്തുവരുന്നവരെ തന്നെ പ്രവൃത്തിപരിചയം എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും നിയമിക്കുവാനായിരുന്നുവെങ്കില് എന്തിനായിരുന്നു ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പണവും സമയവും നഷ്ടപ്പെടുത്തി പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയതെന്നത് ദുരൂഹമാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
Comments