തിരുവനന്തപുരം: സ്വർണക്കടത്തിലും ഡോളർ കടത്തിലും സംസ്ഥാന സർക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും നിർണായക തെളിവുകൾ പുറത്തുവിട്ട കേന്ദ്ര ഏജൻസികൾക്കെതിരേ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാമെന്ന വ്യാമോഹം മനസിൽ വെച്ചാൽ മതിയെന്നും നേരത്തെയും ഇതാണ് വ്യക്തമാക്കിയിട്ടുളളതെന്നും പിണറായി വിജയൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടി. തെരഞ്ഞെടുപ്പ് പ്രചാരണം അവർ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ സർക്കാരിന് നല്ല തോതിൽ യശസ്സുണ്ടായി. അത് ഇല്ലാതാക്കാനും പ്രതിച്ഛായ തകർക്കാനും സ്വർണക്കടത്തിനെ ഉപയോഗിക്കാനാകുമോയെന്ന കുബുദ്ധിയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും പിണറായി ആരോപിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരേ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലവും ഇതിന് തെളിവാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കിഫ്ബിയെ കുഴിച്ചുമൂടാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസികളെന്നും പിണറായി ആരോപിച്ചു. കേരളത്തിനും രാജ്യത്തിനും മാതൃകയായ വികസന പദ്ധതികൾ നടപ്പിലാക്കിയ ഏജൻസിയാണ് കിഫ്ബിയെന്നും പിണറായി ആവർത്തിച്ചു.
അന്വേഷണ ഏജൻസികളെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയാണ്. അവരെ നിയന്ത്രിക്കുന്നവർക്കൊപ്പം ചലിക്കുന്ന പാവകളായി ഏജൻസികൾ മാറി. അതിന്റെ ഭാഗമായിട്ടുളള പൊറാട്ട് നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി ആരോപിച്ചു.
ഒരു പ്രതി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ നൽകിയ മൊഴിയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറങ്ങിയിരിക്കുകയാണ്. ആരോപണം വാരിവിതറി പുകമറയുണ്ടാക്കി ഇഫക്ട് ഉണ്ടാക്കിക്കളയാം എന്നായിരിക്കും പൂതി. കോൺഗ്രസ് ബിജെപി കേരള തല സഖ്യമാണ് ഇതിന് പിന്നിലെന്നും പിണറായി ആരോപിച്ചു.
Comments