ഇസ്ലാമാബാദ്: പാകിസ്താന്റെ ഭരണ പ്രതിസന്ധിയ്ക്ക് താത്ക്കാലിക വിരാമം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 178 വോട്ടുകൾ നേടിയാണ് ഇമ്രാൻ ഖാൻ അധികാരം നിലനിർത്തിയത്. 172 വോട്ടുകളായിരുന്നു വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ വേണ്ടത്.
പിടിഐയിൽ നിന്നുള്ള 155 പേരും മുത്താഹിത ഖ്വാമി മൂവ്മെന്റ് പാകിസ്താനിലെ ഏഴ് അംഗങ്ങളും ബലൂചിസ്ഥാൻ അവാമി പാർട്ടിയിലെ അഞ്ച് അംഗങ്ങളും പാകിസ്താൻ മുസ്ലീം ലീഗ് ഖ്വായിദ് വിഭാഗത്തിലെ അഞ്ച് അംഗങ്ങളും ഇമ്രാൻ ഖാനെ പിന്തുണച്ചു. ഇതോടൊപ്പം ഗ്രാൻഡ് ഡെമോക്രാറ്റിക് അലെയ്ൻസിലെ മൂന്ന് അംഗങ്ങളും അവാമി മുസ്ലീം ലീഗ്, ജംഹൂരി വതാൻ പാർട്ടി എന്നീ കക്ഷികളിലെ ഓരോ അംഗങ്ങളും സർക്കാരിനെ പിന്തുണച്ചു.
പ്രതിപക്ഷമായ പാകിസ്താൻ ഡെമോക്രാറ്റ് മൂവ്മെന്റ് വിശ്വാസ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. വിശ്വാസ വോട്ടെടുപ്പിന് ശേഷം നടന്ന സഭാ സമ്മേളനത്തിൽ ഇമ്രാൻ ഖാൻ തനിക്ക് വോട്ട് ചെയ്തവർക്ക് നന്ദി പ്രകടിപ്പിച്ചു. പ്രതിപക്ഷം ഒരിക്കൽ കൂടി പരിഹാസരായെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് പ്രതിപക്ഷത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
പാകിസ്താന്റെ പുരോഗതിയെ തടയാൻ ആർക്കും കഴിയില്ലെന്നായിരുന്നു വോട്ടെടുപ്പിൽ വിജയിച്ച ശേഷം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാന്റെ വാക്കുകൾ.
സെനറ്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശ്വാസ വോട്ടെടുപ്പ് തേടിയത്. ഇമ്രാൻ ഖാന് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയായിരുന്നു വിശ്വാസ വോട്ടെടുപ്പ് തേടാൻ ഇമ്രാൻ ഖാൻ നിർബന്ധിതനായത്.
Comments