കെവാദിയ: സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ ഭാവിയിലെ ശക്തിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ കൊറോണ വ്യാപന സമയത്ത് സൈന്യം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്തിലെ കെവാദിയയിൽ സംയുക്ത കമാൻഡർതല കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിൽ മാത്രം സ്വദേശി വൽക്കരണം നടപ്പിലാക്കിയാൽ പോര. സൈന്യം പിന്തുടരുന്ന രീതികളിലും നടപടിക്രമങ്ങളിലും ഉൾപ്പെടെ ഈ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സായുധ സേനയെക്കുറിച്ച് രാജ്യത്തെ എല്ലാ പൗരൻമാർക്കും അഭിമാനമാണ്. അവരുടെ ധൈര്യം എടുത്തുപറയേണ്ടതാണ്.
സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ധീരരായ മുതിർന്ന സൈനികരെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി.
കമാൻഡർ കോൺഫറൻസിൽ ക്രിയാത്മക സംവാദമാണ് നടന്നതെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു. പ്രതിരോധമേഖലയിൽ ആത്മനിർഭറിലേക്ക് നയിക്കുന്നതിനുളള ചർച്ചകളാണ് നടന്നത്. ഇതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന് വേണ്ടി വികസിപ്പിച്ച ഇന്നൊവേറ്റീവായ ആശയങ്ങളുടെ പ്രദർശനവും ഇവിടെ ഒരുക്കിയിരുന്നു. ഇതും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും കോൺഫറൻസിൽ പങ്കെടുത്തു.
Comments