ആലപ്പുഴ: സിപിഎമ്മിന് തലവേദനയായി സ്ഥാനാർത്ഥി നിർണ്ണയം. അമ്പലപ്പുഴയ്ക്ക് പിന്നാലെ ആലപ്പുഴയിലും വ്യാപക പോസ്റ്റർ പ്രചാരണം. സിപിഎം സ്ഥാനാർത്ഥി പിപി ചിത്തരഞ്ജനെതിരെയാണ് പോസ്റ്റർ പ്രതിഷേധം. രക്തസാക്ഷി ബെന്നിയുടെ കൊലയാളികളുടെ കൂട്ടാളിയെ സ്ഥാനാർത്ഥിയാക്കരുതെന്നുൾപ്പെടെ പോസ്റ്ററിൽ പറയുന്നു. ആലപ്പുഴയിലെ നിലവിലെ എംഎൽഎ തോമസ് ഐസക്കിനെ മാറ്റിനിർത്തുന്നതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. ഒപ്പം ചിത്തരഞ്ജൻ കെട്ടിയിറക്ക് സ്ഥാനാർത്ഥിയാണെന്ന ആരോപണവുമുണ്ട്.
ആലപ്പുഴയിൽ ഉറപ്പാക്കാമെങ്കിൽ ചിത്തരഞ്ജനെ ഒഴിവാക്കൂ, കാട്ടുകള്ളനെ ഞങ്ങൾക്ക് സ്ഥാനാർത്ഥിയായി വേണ്ട, ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ ഇടനിലക്കാരൻ ചിത്തരഞ്ജനെ ഒഴിവാക്കുക, ജനവികാരം മാനിക്കുക ജനകീയ സ്ഥാനാർത്ഥിയെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സേവ് സിപിഎം എന്ന പേരിൽ പതിച്ച പോസ്റ്ററിലുള്ളത്. കലവൂർ വാറാൻ കവല ഭാഗത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും പോസ്റ്റർ പ്രതിഷേധം നടന്നിരുന്നു. ജി സുധാകരനെ മാറ്റിയതിലായിരുന്നു പ്രതിഷേധം. നേതാക്കൾ പാർട്ടിയെ ഒറ്റുകൊടുക്കുകയാണെന്ന തരത്തിലുള്ള പോസ്റ്ററുകളായിരുന്നു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Comments