ന്യൂഡൽഹി: കോൺഗ്രസിനൊപ്പം നിന്നാൽ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് മുഖ്യമന്ത്രിയാകാമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപി അദ്ദേഹത്തെ എന്നും പിൻബെഞ്ചിലിരുത്തുകയേ ഉളളൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ അഭിപ്രായപ്രകടനം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ആശയവിനിമയം നടത്തവേയായിരുന്നു രാഹുൽ ഇക്കാര്യം പങ്കുവെച്ചത്. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും ഒരു കാലത്ത് മുഖ്യമന്ത്രിയാകാമെന്നും താൻ സിന്ധ്യയോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയാകാനുളള സിന്ധ്യയുടെ സാദ്ധ്യതകൾ അവസാനിച്ചുവെന്നും ബിജെപി അദ്ദേഹത്തെ പിൻബെഞ്ചിലിരുത്തുകയേ ഉളളൂവെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസിന്റെ ആശയങ്ങൾക്കെതിരേ പോരാടണമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും രാഹുൽ പ്രവർത്തകരോട് നിർദ്ദേശിച്ചു. കോൺഗ്രസ് ഒരു കടൽ പോലെയാണ്. പാർട്ടിയുടെ ആശയങ്ങൾ പിന്തുടരുന്ന ആർക്കും കോൺഗ്രസിലേക്ക് വരാം. അത് അംഗീകരിക്കാത്തവർക്ക് പിരിഞ്ഞുപോകാം. രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തിയത്. സിന്ധ്യയ്‌ക്കൊപ്പം നിരവധി എംഎൽഎമാരും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. പാർട്ടി വിടുന്നതിന് മുൻപ് ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
Comments