തിരുവനന്തപുരം : കോൺഗ്രസിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായില്ല. നേമം ഉൾപ്പടെ പത്ത് മണ്ഡലങ്ങളെച്ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. നാളെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ബിജെപിയുടെ ശക്തി കേന്ദ്രമായ നേമത്തെച്ചൊല്ലിയാണ് കോൺഗ്രസിലെ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായത്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാമെന്ന കണക്ക്കൂട്ടലിൽ കാര്യങ്ങൾ നീക്കിയ കോൺഗ്രസിന് ഇന്നും പിഴച്ചു. എ ഗ്രൂപ്പിൻെറ ശക്തമായ എതിർപ്പ് കാരണം ഉമ്മൻ ചാണ്ടി പിൻമാറിയതോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായില്ല. യുഡിഎഫ് തരംഗമുണ്ടായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും നേമം ബിജെപിക്കൊപ്പം ഉറച്ച് നിന്നത് എ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെയാണ് ഉമ്മൻചാണ്ടി പിൻമാറിയത്.
മറ്റ് നേതാക്കളും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് സൂചന. നേമം ഉൾപ്പടെ പത്ത് സീറ്റുകളിലാണ് തർക്കം തുടരുന്നതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. നാളെ പട്ടിക പൂർണമായും പ്രഖ്യാപിക്കും. അതുവരെ മുല്ലപ്പള്ളി ഡൽഹിയിൽ തുടരും. ഹൈക്കമാർഡുമായി കൂടുതൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കാനാണ് തീരുമാനം. നേമത്തിനൊപ്പം കൊല്ലമുൾപ്പടെയുള്ള മണ്ഡലങ്ങളും കോൺഗ്രസിന് പ്രതിസന്ധിയാകുന്നുണ്ട്. കൊല്ലത്ത് പരിഗണിച്ചില്ലെങ്കിൽ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്ന് ബിന്ദുകൃഷ്ണ നേതൃത്വത്തെ അറിയിച്ചു. അന്തിമ പട്ടിക പുറത്ത് വരുന്നതോടെ കോൺഗ്രസിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് സാധ്യത.
Comments