തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രചാരണ പോസ്റ്ററുകൾ ഒട്ടിക്കാൻ പാർട്ടി പ്രവർത്തകരെ സഹായിക്കുന്ന പെൺകുട്ടി. ചിറയിൻകീഴ് മണ്ഡലത്തിലുടനീളം ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ചിറയിൻകീഴിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപിയുടെ യുവനേതാവുമായ ജി ആശാനാഥ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും മികച്ച കൗൺസിലർമാരിൽ ഒരാളായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആശാനാഥിന്റെ പേര് ഉയർന്നുവന്നത്. സ്ഥാനാർത്ഥിയെന്ന നിലയിലുളള തിരക്കുകൾക്കിടെയാണ് നേമത്ത് പാർട്ടി പ്രവർത്തകരെ സഹായിക്കാനും ആശാനാഥ് സമയം കണ്ടെത്തിയത്.
വനിതാ പ്രവർത്തകർക്കൊപ്പം ചുവരുകളിൽ പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം ഒപ്പമുണ്ടായിരുന്നവരാണ് പകർത്തിയത്. നേമത്തിന്റെ വികസനത്തുടർച്ചയ്ക്ക് കുമ്മനം രാജേട്ടനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ ആശാനാഥ് തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
യുവമോർച്ച ജില്ലാ സെക്രട്ടറി കൂടിയായ ആശാനാഥ് തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടാം തവണയാണ് ആശാനാഥ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന, ദേശീയ തലങ്ങളിൽ വരെ ശ്രദ്ധ നേടിയ പ്രവർത്തനങ്ങളാണ് ആദ്യതവണ നടത്തിയത്. 2016 ൽ 35 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നുവെങ്കിൽ കഴിഞ്ഞ തവണ ഈ ഭൂരിപക്ഷം 1012 വോട്ടുകളായി ഉയർന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ വാർഡിന്റെ മുക്കിലും മൂലയിലും വികസനമെത്തിച്ചതാണ് ഭൂരിപക്ഷത്തിലെ കുതിപ്പിന് കാരണം. ആ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും ആശാനാഥ് പോരാട്ടത്തിന് ഇറങ്ങിയത്.
സ്ഥാനാർത്ഥിത്വം അറിഞ്ഞതിന് പിന്നാലെ തന്നെ മണ്ഡലത്തിലെ പ്രചാരണത്തിൽ ആശാനാഥ് സജീവമായിക്കഴിഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയുളള മുഖപരിചയം വോട്ടർമാരെ നേരിൽകണ്ടുളള പ്രചാരണത്തിലും ഗുണം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒരു മുഖവുര എവിടെയും വേണ്ടി വരുന്നില്ല. ഏത് ആവശ്യത്തിനും നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞാണ് നിറചിരിയോടെ വോട്ടർമാരെ ആശാനാഥ് സമീപിക്കുന്നത്. യുവാക്കൾക്കും വനിതകൾക്കും ബിജെപി നൽകുന്ന പരിഗണനയുടെ തെളിവ് കൂടിയാണ് ആശാനാഥിന്റെ സ്ഥാനാർത്ഥിത്വം.
Comments